മാനന്തവാടി: മാനന്തവാടിയിൽ പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. വഴിയോര കച്ചവടക്കാരൻ വള്ളിയൂർക്കാവ് തോട്ടുങ്കൽ ശ്രീധരൻ (65) ആണ് മരിച്ചത്. ഉന്തുവണ്ടി കച്ചവടം നടത്തിവരികയായിരുന്നു ഇദ്ദേഹം.
സി.പി.ഒമാരായ കെ.ബി. പ്രശാന്ത്, ജോളി സാമുവൽ, വി. കൃഷ്ണൻ എന്നിവർക്കും ജീപ്പിലുണ്ടായിരുന്ന പ്രതി തലശ്ശേരി മാഹി സ്വദേശി പ്രബീഷ് എന്നിവർക്കുമാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് 3 മണിയോടെ വള്ളിയൂർക്കാവ് ഓട്ടോസ്റ്റാൻഡിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്.
ജീപ്പ് നിയന്ത്രണം വിട്ട് വഴിയരികിലെ ഉന്തുവണ്ടി തട്ടിയാണ് മറിഞ്ഞത്. ശ്രീധരൻ തൽക്ഷണം മരിച്ചു. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.