തിരുവമ്പാടി: കൂടരഞ്ഞി കരിങ്കുറ്റിയിലെ സെയ്ൻ്റ് ജോസഫ്സ് ആശുപത്രിയിൽ ചികിത്സയിലുള്ള സുഹൃത്തിനെ കാണാൻ എത്തിയ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ ആശുപത്രിയ്ക്കെതിരെ പോലീസ് കേസെടുത്തു. തിരുവമ്പാടി ചവലപ്പാറ പുതിയകുന്നേൽ ബിനു- രാജി ദമ്പതിമാരുടെ മകനായ അബിൻ ബിനു (27) ആണ് കഴിഞ്ഞ വ്യാഴാഴ്‌ച രാത്രി മരിച്ചത്.
ആശുപത്രി കാന്റീനിനു സമീപം അലക്ഷ്യമായിട്ടിരുന്ന വയറിൽ നിന്നാണ് അബിൻ ഷോക്കേറ്റതെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. രക്ഷപ്പെടുത്തുന്നതിനിടെ കൂടെയുണ്ടായിരുന്ന സുഹൃത്തിനും ഷോക്കേറ്റിരുന്നു.
പരാതിയിൽ പറയുന്നത്
അബിൻ്റെ ബന്ധു അനീഷ്മോൻ ആൻ്റണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ആശുപത്രി മാനേജ്‌മെന്റിന്റെ ഗുരുതര സുരക്ഷാവീഴ്ചയാണ് അപകടത്തിന് കാരണമെന്ന് പരാതിയിൽ ആരോപിക്കുന്നു. വൈദ്യുതാഘാതമേറ്റ മകന് വിദഗ്ധ ചികിത്സ ലഭ്യമാക്കാനോ മറ്റ് ആശുപത്രിയിലേക്ക് റഫർ ചെയ്യാനോ ആശുപത്രി തയ്യാറായില്ലെന്നും പരാതിയിൽ പറയുന്നു.
പോലീസ് പരിശോധന
ഇലക്ട്രിക്കൽ ഇൻസ്പെക്‌ടർമാരുടെയും ശാസ്ത്രീയ വിദഗ്‌ധന്മാരുടെയും നേതൃത്വത്തിൽ ആശുപത്രിയിൽ പരിശോധന നടത്തിയതായും വൈദ്യുതാഘാതമേറ്റാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചതായും തിരുവമ്പാടി എസ്.ഐ. വി.കെ. റസാഖ് പറഞ്ഞു. തുടരന്വേഷണം നടത്തിയ ശേഷമേ പ്രതിപ്പട്ടിക തയ്യാറാക്കാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിനുവിന്റെ പരാതി
അബിൻ്റെ പിതാവ് ബിനു താമരശ്ശേരി ഡി. വൈ.എസ്.പി.ക്കും പരാതി നൽകിയിട്ടുണ്ട്. കോട്ടയത്ത് ബാർ ജീവനക്കാരനായ അബിൻ ബിനു പാവപ്പെട്ട കുടുംബത്തിൻ്റെ ഏകാശ്രയമായിരുന്നു. രണ്ട് സഹോദരിമാരാണുള്ളത്.
വിശദീകരണം തേടി
വിശദീകരണം തേടി ആശുപത്രിയുമായി ബന്ധപ്പെട്ടെങ്കിലും പി.ആർ.ഒ. സ്ഥലത്തില്ലെന്ന മറുപടിയാണ് ലഭിച്ചത്.