താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രിയുടെ മുൻവശത്തുള്ള റോഡരികിലെ കൃഷിയിടത്തിൽ നിന്നും വാഴക്കുല മോഷ്ടിച്ച കേസിൽ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. കഴിഞ്ഞ ദിവസം രാത്രി ചാലുംമ്പാട്ടിൽ റോഡരികിലെ ചന്ദ്രന്റെ പറമ്പിൽ നിന്നും ബൈക്കിൽ എത്തിയ യുവാക്കൾ വാഴക്കുല വെട്ടി കടത്തിക്കൊണ്ടു പോകുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്.
ഈ സംഭവം പ്രദേശത്ത് വ്യാപകമായ വാഴക്കുല മോഷണങ്ങളുടെ ഭാഗമായിരിക്കുകയാണെന്ന് സംശയിക്കപ്പെടുന്നു. ചില ദിവസങ്ങൾക്ക് മുമ്പ് കോരങ്ങാട് ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളിൽ നിന്നായി എട്ടോളം കര്‍ഷകരുടെ കൃഷിസ്ഥലത്തുനിന്നും കുലകൾ മോഷ്ടിക്കപ്പെട്ടിരുന്നു. മോഷ്ടാക്കൾ വാഹനങ്ങളിലാണ് ഇവ കെട്ടിയെടുത്തതെന്നു കർഷകർ ആരോപിക്കുന്നു.
മൂപ്പെത്തിയ വാഴക്കുലകൾ മോഷണം പോയതോടെ കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ട്. വില കൂടിയ പഴങ്ങൾ വിപണിയിൽ വിൽപ്പന നടത്തുന്നതിന് മുമ്പ് മോഷണം പോകുന്നത് കാർഷികമേഖലയിലെ വേദനാജനകമായ അവസ്ഥയാണ്. മോഷണത്തിന് പിന്നിൽ കുലകൾ ദൂരെ പ്രദേശങ്ങളിലേക്ക് കടത്തി വിൽക്കുന്ന സംഘമെന്നു കരുതുന്നു.
കൃഷി സംരക്ഷിക്കാൻ കർശന നടപടികൾ ആവശ്യപ്പെട്ട് കർഷകർ ഭരണകൂടത്തോട് ആക്ഷേപം ഉയർത്തുകയാണ്.